ഉല്പത്തി

രണ്ടായിരത്തി എട്ടിൽ കേളി എന്ന കലാസാംസ്കാരിക സംഘടന ശശി എസ് കുളമടയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്നു കിഴക്കൻ ലണ്ടനിൽ രൂപം നൽകി. അടിസ്ഥാനപരമായ കലാകാരന്റെ സ്വാതന്ത്ര്യം അനുഭവിക്കാൻ സ്വതന്ത്രമായ ഒരു സംഘടനാസംവിധാനത്തിൽ സാധിക്കും എന്ന ഉറച്ച വിശ്വാസമായിരുന്നു ഇതിനു പിന്നിൽ. അന്നുമുതൽ തനിക്കു ചുറ്റുപാടുമുള്ള അനേകരെ അരങ്ങിലെത്തിക്കാൻ അവർക്കു കഴിഞ്ഞു. വലിയ സംഘടനകൾ പ്രഗത്ഭരും പ്രശസ്തരുമായ കലാ പ്രവർത്തകരെ സ്റ്റേജിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ, മുൻപന്തിയിൽ എത്താൻ കഴിയാത്ത പലരും വെറും കാഴ്ചക്കാർ മാത്രമായി തീരാറുണ്ട്. ഇങ്ങനെയുള്ളവരെക്കൂടി കൈ പിടിച്ചു അരങ്ങിലെത്തിക്കാൻ അവർ ശ്രമിച്ചു. 2008 മുതൽ കേരളപ്പിറവിയോടനുബന്ധിച്ചു കേളിയുടെ സ്റ്റേജ് ഷോകൾ നടന്നു വരുന്നു. അടച്ചുപൂട്ടലിന്റെ കോവിഡ് കാലം കഴിഞ്ഞു വീണ്ടും കേളി സജീവമായി. മലയാളികൾക്കിടയിലെ പ്രഗത്ഭരായ കലാസാംസ്കാരിക സാഹിത്യ പ്രവർത്തകർക്ക് ‘കേളി പുരസ്കാരം’ നൽകി അവരെ ആദരിച്ചു. ഒന്നാം കുടിയേറ്റകാലത്തെ പ്രഗത്ഭ ചിത്രകാരനും, കലാപ്രവർത്തകനുമായിരുന്ന ശിവാനന്ദൻ കണ്വാശ്രമത്ത് – ന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഇതോടൊപ്പം നൽകിവരുന്നു.
2025 നവംബറിൽ കേളിയുടെ മറ്റൊരു സംരംഭമായി ‘ദളം’ പുറത്തിറങ്ങുകയാണ്. ഓർമ്മക്കുറിപ്പുകൾ, കഥകൾ, കവിതകൾ എന്നിവയോടൊപ്പം കേളിയുടെ സമ്പൂർണ്ണ ചരിത്രം ചിത്രങ്ങൾ സഹിതം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാരണത്താൽ ഇതൊരു ചരിത്രരേഖകൂടിയാണ്.






























